District News
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരെ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഇന്നലെ ജിസിഡിഎയില്‍ പ്രതിഷേധം അരങ്ങേറി. നടപടി ക്രമങ്ങള്‍ പാലിച്ചാണ് സ്പോണ്സര്ക്ക് സ്റ്റേഡിയം നവീകരണത്തിന് വിട്ടു നല്‍കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നതോടെയാണ് ജിസിഡിഎയുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണം.
സ്റ്റേഡിയം വിട്ടുനല്‍കിയതിലും നവീകരണത്തിലും ദുരൂഹതകളില്ലെന്ന് ജിസിഡിഎ ആവര്‍ത്തിക്കുമ്പോഴും വിഷയം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ്, ബിജെപി നീക്കം. അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണ പ്രവര്‍ത്തിയില്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം.
ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, ജിസിഡിഎ കൗണ്‍സില്‍ അംഗം കൂടിയായ പി.വി. ശ്രീനിജിന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേഡിയം വിഷയത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കരുതെന്നാണ് സിപിഎം നിര്‍ദേശം.
അറിയിപ്പ് ലഭിച്ചിട്ടില്ല: കെഎഫ്എ
മെസിയും അര്‍ജന്റീനയും വരുന്നുവെന്ന പേരില്‍ നടന്ന ഒരുക്കങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. കെഎഫ്എയ്ക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ഇതില്‍ ലഭിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ കെഎഫ്എ, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറഷന് അവിടുന്ന് ഫിഫ ഈ രീതിയിലാണ് പോകേണ്ടിയിരുന്നത്. അതുണ്ടായില്ല. ഔദ്യോഗികമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ സ്റ്റേഡിയത്തിന്റെയടക്കം സുരക്ഷ വിലയിരുത്തിയ ശേഷമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുമായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
കരാറില്‍ കൈയൊഴിഞ്ഞ് ജിസിഡിഎ
കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്ന് ജിസിഡിഎ. കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ്(കെസ്എഫ) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളത്. കെഎസ്എഫ് ആണ് സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയിരിക്കുന്നത്. മാർച്ചില്‍ അര്‍ജന്റീന ഫുട്ബോൾ ടീം വന്നാല്‍ സ്പോണ്സര്ക്ക് സ്റ്റേഡിയം വിട്ടുനല്‍കുമെന്നും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല: കെ. ചന്ദ്രന്‍പിള്ള
സ്റ്റേഡിയം നവീകരണത്തില്‍ സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്ന് ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ട്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നുണ്ട്. മരം മുറിച്ചത് ചുറ്റുമതില്‍ നിര്‍മിക്കാനാണ്. ഇത് അനുവാദത്തോടെയാണ്. അല്ലാതെ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും. നിലവിലെ ഹാലജന്‍ ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുകയാണ് ഇപ്പോള്‍. ജിസിഡിഎ ഇതില്‍ നേരിട്ട് പണം മുടക്കുന്നില്ല.
സ്റ്റേഡിയത്തിന്റെ പെയിന്റിംഗ് മാറ്റിയതില്‍ അടക്കം മറ്റ് ദുരൂഹതകളില്ല. സ്റ്റേഡിയം നവീകരണത്തിന് എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന് ജിസിഡിഎയ്ക്ക് അറിയില്ല. അതേസമയം ഇതു കണക്കാക്കാന്‍ ജിസിഡിഎ പ്രതിനിധിയടക്കമുള്ള മൂന്നംഗ സമിതിയുണ്ട്.
കോണ്‍ഗ്രസിന്റെ മുതലെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ക്രിമിനില്‍ കുറ്റമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. മെസി വരും, മാര്‍ച്ചില്‍ കളി നടക്കും. ഡിസംബറില്‍ ഐഎസ്എലും നടക്കും.
Kerala
കൊച്ചി: അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നവീകരണത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
മെസിയുടെ പേരു പറഞ്ഞ് കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡന് എംപി ആവശ്യപ്പെട്ടു. നവീകരണത്തിന്റെ മറവില്‍ സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാൻ മൗനാനുവാദം നല്കിയ ജിസിഡിഎ മറുപടി പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആരോപിച്ചു.
എന്ത് ഉറപ്പിലാണ് നവീകരണത്തിനായി സ്റ്റേഡിയം കൈമാറിയതെന്നും ഇതിലെ കരാര്‍ എന്താണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്പോണ്‍സറുടെ നിലപാടില്‍ സംശയമുണ്ട്. നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നു. ദുരൂഹതകളുള്ള ബിസിനസ് ഡീലാണു നടന്നതെന്നും സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
District News
കൊച്ചി: അര്‍ജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ താത്കാലികമായി അടച്ചിടേണ്ടിവരുന്ന കടകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ ജിസിഡിഎ. താത്കാലികമായി മാറ്റേണ്ടിവരുന്ന കടകള്‍ക്ക് കലൂരിലെ മാര്‍ക്കറ്റില്‍ സ്ഥലമൊരുക്കാനുള്ള സാധ്യതയാണ് ജിസിഡിഎ തേടുന്നത്. ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ഷട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിക്കുന്നവര്‍ക്ക് സ്ഥലം അനുവദിക്കും.
ഷട്ടറിന്റെ വാടക വ്യാപാരികള്‍ തന്നെയാകും നല്‍കേണ്ടത്. അതേസമയം അടച്ചുപൂട്ടല്‍ കാലയളവിലേക്കുള്ള നഷ്ടപരിഹാരം ജിസിഡിഎയ്ക്കു മുന്നിൽ വ്യാപാരികള്‍ അവതിരിപ്പിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ജിസിഡിഎയുടെ വാദം.
ഫിഫ അണ്ടര്‍17 ലോകകപ്പ് മത്സരം നടന്ന സമയത്ത് കോടതി നിര്‍ദേശപ്രകാരം 43 ദിവസത്തെ അടച്ചുപൂട്ടലിന് വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ആ സമയത്ത് നഷ്ടപരിഹാരത്തിനായി സ്പോണ്സര്മാരില് നിന്ന് 25 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ശേഖരിച്ചിരുന്നു. എന്നാല്‍ കുറച്ച് വ്യാപാരികള്‍ക്ക് മാത്രമാണ് ഗണ്യമായ തുക ലഭിച്ചത്.
കടകള്‍ 29ന് അടയ്ക്കും
അതിനിടെ കെട്ടിടത്തിലെ കടകള്‍ താത്കാലികമായി അടയ്ക്കുന്നതില്‍ തീയതി മാറ്റം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ഇന്നു മുതല്‍ കടകള്‍ അടച്ചിടാനാണ് നേരത്തെ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജിസിഡിഎ അധികൃതരും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ഈ മാസം 30 മുതല്‍ കടകള്‍ അടയ്ക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
നവംബര്‍ 20 വരെ കടകള്‍ താത്കാലികമായി അടച്ചിടും. 29ന് വൈകിട്ടോടെ കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതേസമയം അടച്ചുപൂട്ടല്‍ കാലാവധി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവസ്യപ്പെട്ടു. നീണ്ട കാലാവധി ഗുരുതര സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുമെന്നാണ് ഇവരുടെ വാദം.
District News
കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സ്റ്റേഡിയം പെയിന്റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.
അര്‍ജന്റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
സ്റ്റേഡിയത്തിന്റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്റെ പെയിന്റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.
ഇതോടൊപ്പം ഫ്ളെഡ്ലിറ്റുകള് നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള് സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.